Monday 4 October 2010

ഇതാണ് ഇൻഡ്യ!

ഇംഗ്ലണ്ടിൽ ജീവിക്കുമ്പോളും, ഒരു ഇന്ത്യാക്കാരനായിരിക്കുന്നതിൽ അഭിമാനം തോന്നിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് കഴിഞ്ഞ നാലു വർഷങ്ങളിൽ. ഇംഗ്ലണ്ടിലെ ഏത് ഹോസ്പിറ്റലിൽ പോയാലും, ഡോക്ടർമാരിൽ പകുതിയും ഇന്ത്യൻ വംശജരായിരിക്കും. നഴ്സുമാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട. HSBC ബാങ്ക്, മൊബൈൽ -ഇന്റെർനെറ്റ് സർവീസ് പ്രൊവഡേർസുൾപ്പടെ, ഇവിടുത്തെ ഏത് പ്രമുഖ കമ്പനികളുടെയും കസ്റ്റമർ സർവീസിൽ വിളിച്ചാലും പോകുന്നത് മുംബൈയിലേയോ, ഹൈദരാബദിലേയോ, ബാംഗ്ലൂരിലേയോ കോൾ സെന്ററുകളിൽ. (ഒരിക്കൽ ടോക്ക്-ടോക് ഇന്റർനെറ്റ് കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ, മലയാളത്തിൽ കാര്യങ്ങൾ പറയാൻ പോലും അവസരമുണ്ടായി).
ഏതൊരു ഐ.ടി. കമ്പനികളിലെയും പകുതിയിലേറെയും സ്റ്റാഫ് ഇന്ത്യക്കാർ തന്നെ. എന്തിനേറെ, ഒരു ചെറിയൊരു “ഇന്ത്യൻ റെസ്റ്റോറന്റോ, ഇന്ത്യൻ ടേക് ഏവേയൊ” ഇല്ലാത്ത ഒരു ടൌണുകളും ഇംഗ്ലണ്ടിലുണ്ടാകില്ല. ഡയനാ രാജകുമാരി താമസിച്ചിരിന്ന, ലണ്ടനിലെ ഏറ്റവും വിലയേറിയ പ്രോപ്പർട്ടികളിലൊന്നായ ‘കെൻസിംഗ്ടൺ പാലസ്’ പോലും ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവി അലങ്കരിക്കുന്ന ഇന്ത്യക്കാരനായ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ കൈവശമാണ് ഇപ്പോൾ.

നൂറ്റാണ്ടുകളോളം തങ്ങളുടെ കോളനിയായിരുന്ന ഒരു രാജ്യം, പതുക്കെ തങ്ങളെ ‘വിഴുങ്ങുന്നൊരു’ ശക്തിയായി മാറുന്നത് ബ്രിട്ടൻ ഒരു പേടിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയായിരിക്കണം, ബി.ബി.സിയും, മറ്റ് ചാനലുകളും ഇൻഡ്യയെ സംബന്ധിക്കുന്ന ഏതൊരു പരിപാടിയും - എന്തിനേറെ, ഇൻഫോസിസിനെ കുറിച്ചോ, അംബാനിയേകുറിച്ചോയുള്ള വാർത്തയാണങ്ങങ്കിലും പശ്ചാതലം കാണിക്കുന്നത്, ഇൻഡ്യയിലെ ഒരു ചേരിയോ, വ്രുത്തിഹീനമായ ഒരു തെരുവോ ആകുന്നത്. ഇപ്പോൾ നമ്മൾ തന്നെ എറിഞ്ഞ് കൊടുത്ത കോമൺ വെൽത്ത് ഗെയിംസ് എന്ന വടിയുപയോഗിച്ച് വീണ്ടും കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മൾ തല്ല് കൊള്ളുകയായിരുന്നു. അറപ്പുളവാക്കുന്ന ഗെയിംസ് വില്ലേജിന്റെ പടങ്ങൾ ലോക മാധ്യമങ്ങളെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. ബി.ബിസിയുടെ ബ്രേക്ഫാസ്റ്റ് ഷോകളിലെ സ്ഥിരം ചർച്ചാവിഷയമായി മാറി, ഇൻഡ്യയുടെ പിടിപ്പ് കേട്. ഓരോ ഇൻഡ്യക്കാരനും, പ്രത്യേകിച്ചും, പ്രവാസികൾ ലോകത്തിനു മുന്നിൽ നാണം കെട്ടു. പണ്ടാരമടങ്ങാൻ, ഇതൊന്നു തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന് വരെ ഒടുവിൽ തോന്നി തുടങ്ങി.

അങ്ങനെയിരിക്കെ, ഇന്നലെ.. പതിവു പോലെ വീകെൻഡിലെ കറങ്ങലുകളൊക്കെ കഴിഞ്ഞ് വീടണയാനൊരുങ്ങുമ്പോളായിരുന്നു, സുഹ്രത്തിന്, പബ്ബിൽ പോയൊരു ബിയറടിക്കണമെന്നൊരാഗ്രഹം പൊട്ടി മുളച്ചത്.! ഇംഗ്ല്ലീഷുകാരുടെ ‘ചായക്കടയായ’ പബ്ബിൽ പോയിരുന്നുള്ള കള്ള് കുടിയിൽ പൊതുവെ വലിയ താല്പര്യമില്ലങ്കിൽ കൂടിയും, ഇന്നലെയെന്തോ അവൻ പറഞ്ഞപ്പോൾ, ശരി, എങ്കിൽ ഒരു ബിയറുമടിച്ച് , സ്ക്രീനിൽ വല്ല ക്ലബിന്റേം ഫുട്ബോൾ മാച്ചും കണ്ട് അര മണിക്കൂറിരിക്കാമെന്നും പറഞ്ഞ് വീടിനടുത്തുള്ള പബ്ബിലേക്ക് കയറി. പതിവ്പോലെ തന്നെ, നല്ല തിരക്ക്. പുറത്തെ ഗാർഡനിലെ ടി.വിയുടെ മുന്നിലെ ആൾകൂട്ടം കണ്ട്, എന്തൂട്ടാ പരിപാടിന്ന് നോക്കിയപ്പോളാണ് പിടി കിട്ടിയത്. അത് തന്നെ.. നമ്മ്ടെ കോമൺ വെൽത് ഗെയിംസ് ഉദ്ഘാടന ചടങ്ങ്!. നമ്മളെ കണ്ടാലേ ആർക്കും മനസിലാകും ഇൻഡ്യക്കാരാണന്ന്. ഇവിടെയിരുന്ന് ഇവമ്മാരുടെ കളിയാക്കൽ കേൾക്കുന്നേക്കാൾ പതുക്കെ മുങ്ങുന്നതാ നല്ലതെന്ന് തോന്നിയെങ്കിലും, വന്ന സ്ഥിതിക്കൊരു ബിയറ്ടിക്കാമെന്ന് തീരുമാനിച്ചു. സ്ക്രീനിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഇത്രയേറെ പഴി കേട്ട ഒരു ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങാണന്ന് വിശ്വസിക്കാനായില്ല!. ഇൻഡ്യക്കാർക്ക് ഈ ഗെയിംസ് നടത്താൻ കൊടുത്തവനെ ചവിട്ടണമെന്ന് പറഞ്ഞുകൊണ്ടിരുന്ന സായിപ്പന്മാർ അവിശ്വസിനീയതയോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, ബിയർ ഗ്ലാസ് പോലും താഴെ വച്ച്, ഹരിഹരൻ ‘സ്വാഗതം’ പാടുന്നതും, ആയിരത്തിൽ പരം സ്കൂൾ കുട്ടികൾ അതിനനസുഅരിച്ച് ഒരു ഒഴുക്കിലെന്നോണം പരിപാടികൾ അവതരിപ്പിക്കുന്നതും നോക്കിയിരുന്നു.

യോഗയെപറ്റിയുള്ള അവതരണവും, ‘ദ് ഗ്രേറ്റ് ഇൻഡ്യൻ ജേർണി’ യിലൂടെ റിക്ഷാക്കാരനെയും, തൊഴിലാളികളെയും, അംബാസിഡർ കാറുമുൾപ്പടെ ഇൻഡ്യയുടെ ‘റിയൽ ക്രോസ് സെക്ഷൻ’ കണ്ടപ്പോൾ ബി.ബി.സിയുടെ അവതാരകൻ പറഞ്ഞു, “യെസ്. ദി ഇസ് ഇൻഡ്യ’. മെമ്മറൈസിംഗ് പ്രസന്റേഷൻ.!“ വേദിയുടെ നടുക്കുള്ള കൂറ്റൻ ഹീലിയം ബലൂണിൽ ദ്രശ്യങ്ങൾ മാറി മറിയുമ്പോൾ, ‘എക്സലന്റ്, വണ്ടർഫുൾ..’ തുടങ്ങി സ്ഥിരം കമന്റുകളിലൂടെയാണങ്കിലും, സായിപ്പ് ഒടുവിൽ സമ്മതിച്ചു, ഒരുമിച്ച് നിന്നാൽ, ഇന്ത്യക്കാർക്ക് ഒന്നും അസാധ്യമല്ലന്ന്!. ‘ഓ യാരോ’ യും, ‘ജയ് ഹോ’യുമായി ഒടുവിൽ റഹ്മാനെത്തിയപ്പോളേക്കും, കൂടെയുണ്ടായിരുന്ന സുഹ്രത്ത്, ടിപ്പികൽ ഇൻഡ്യൻ സ്റ്റൈലിൽ തന്നെ ഒരു വിസിലടിച്ച് ആവേശം പ്രകടിപ്പിച്ചു. ആ പബ്ബിലുണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരായ ഞങ്ങൾക്ക് ഒടുവിൽ പബ്ബിന്റെ മാനേജർ രണ്ട് ഗ്ലാസ്സ് ബിയർ തന്ന് കൊണ്ട് പറഞ്ഞു.” ബീ പ്രൌഡ് ഓഫ് യുവർ കണ്ഡ്രി. യു ഗൈസ് വെൽ ഡൺ.! അടുത്തത് ഞങ്ങളുടെ അവസരമാണ്, 2012 ഒളിമ്പിക്സ്. ഗെയിംസൊക്കെ കുഴപ്പമില്ലാതെ നടന്നേക്കും, പക്ഷേ, ഇൻഡ്യയെ പോലെയത്ര സാംസ്കാരിക വൈവിധ്യങ്ങളില്ലാത്ത ഞങ്ങൾക്ക് ഇതുപോലൊരു ഉദ്ഘാടന ചടങ്ങ് ശരിക്കും വെല്ല് വിളിയായിരിക്കും.”

ഇത് വരെയുള്ള എല്ലാ ആരോപണങ്ങൾക്കും, നാണക്കേടുകൾക്കും, ഒടുവിൽ ഇങ്ങനെയെങ്കിലും മറുപടി കൊടുക്കാനായി.! ഒടുവിൽ ഇൻഡ്യ തെളിയിച്ചു, നമ്മുക്കും ഇങ്ങനെ ചിലതൊക്കെ ചെയ്യൻ കഴിയുമെന്ന്. അതേ, ഇതാണ് ഇൻഡ്യ